ആരിക്കാടി ടോള്‍ബൂത്തും ജനകീയസമരങ്ങളും

ദേശീയപാത തലപ്പാടി-ചെര്‍ക്കള റീച്ചിലെ ആരിക്കാടി ടോള്‍പ്ലാസയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും സമരങ്ങളും ശക്തമാകുകയാണ്. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെ ടോള്‍ പിരിവുമായി അധികൃതര്‍ മുന്നോട്ടുപോകുന്നതാണ് പ്രതിഷേധത്തിന് കാരണമാകുന്നത്. ആരിക്കാടിയിലെ ടോള്‍ ബൂത്ത് താല്‍ക്കാലികമാണ്. ചാലിങ്കാലിലെ ടോള്‍ പ്ലാസ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ആരിക്കാടിയിലെ ടോള്‍ ബൂത്ത് മാറ്റുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മാത്രമേ ചാലിങ്കാലിലെ ടോള്‍പ്ലാസ പ്രവര്‍ത്തനം തുടങ്ങൂ. അതിന് ഇനിയും കാലതാമസമുണ്ടാകും. ചാലിങ്കാലില്‍ ടോള്‍ പ്ലാസ വരുമെന്നിരിക്കെ ആരിക്കാടിയില്‍ ബൂത്ത് തുറന്ന് ടോള്‍ പിരിക്കുന്നത് അന്യായമാണെന്ന് നാട്ടുകാര്‍ പറയുന്നു.

ആരിക്കാടി ടോള്‍ബൂത്ത് കാസര്‍കോട് ജില്ലയിലെ കുമ്പളയ്ക്കടുത്തുള്ള ഒരു താല്‍ക്കാലിക ടോള്‍ പ്ലാസയാണ്. ഇത് പ്രധാനമായും ദേശീയപാത വികസനത്തിന്റെ ഭാഗമായി ചാലിങ്കാലിലെ പ്രധാന ടോള്‍ പ്ലാസ പൂര്‍ത്തിയാകുന്നത് വരെയാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ നിയമസാധുത, ടോള്‍ പിരിവ്, പ്രദേശവാസികള്‍ക്കുള്ള ഇളവുകള്‍ എന്നിവ സംബന്ധിച്ച് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധങ്ങളും ചര്‍ച്ചകളും തുടരുന്നുണ്ട്. നാട്ടുകാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ തീരുമാനമെടുക്കാതെയും പ്രതിഷേധത്തെ വകവെക്കാതെയും ദേശീയപാത അതോറിറ്റി അധികൃതര്‍ മുന്നോട്ടുപോകുന്നത് വെല്ലുവിളി തന്നെയാണ്. ആരിക്കാടി ടോള്‍ പ്ലാസക്കെതിരെ ആക്ഷന്‍ കമ്മിറ്റി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ വാദം നടക്കുന്നുണ്ട്. കേസില്‍ ഇതുവരെ തീര്‍പ്പായിട്ടില്ല. കേസ് ജനുവരി 18ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് തിടുക്കപ്പെട്ട് ടോള്‍ പിരിവ് തുടങ്ങിയത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. കോടതി വിധിയുടെ പേരിലാണ് ആരിക്കാടി ടോള്‍ പ്ലാസ ആരംഭിച്ചതെന്നാണ് ദേശീയപാത അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ചാലിങ്കാല്‍ ടോള്‍ പ്ലാസ വൈകുന്നത് തങ്ങളുടെ കുറ്റമല്ലെന്ന് നാട്ടുകാര്‍ പറയുമ്പോള്‍ അതിന്റെ പേരില്‍ ജനങ്ങള്‍ ശിക്ഷ അനുഭവിക്കുന്നത് ശരിയല്ലെന്ന് ആക്ഷന്‍ കമ്മിറ്റികള്‍ ചൂണ്ടിക്കാട്ടുന്നു. ചുരുക്കത്തില്‍ ആരിക്കാടി ടോള്‍ബൂത്ത് ഒരു താല്‍ക്കാലിക സംവിധാനമാണെങ്കിലും അത് സംബന്ധിച്ചുള്ള തര്‍ക്കങ്ങളും പ്രതിഷേധങ്ങളും ഇപ്പോഴും തുടരുകയാണ്.

ഹൈക്കോടതിയുടെ തീര്‍പ്പുണ്ടാകുന്നത് വരെ ടോള്‍ പിരിവില്‍ നിന്ന് അധികൃതര്‍ വിട്ടുനില്‍ക്കണം.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it