നബിദിനം: ലോകത്തെ പ്രകാശിപ്പിച്ചൊരു പുലരി

നബിദിനം വെറും ജന്മദിനാഘോഷമല്ല; അതൊരു ആത്മീയ സന്ദേശമാണ്. മൗലീദ് മജ്‌ലിസുകളും ഖിറാഅത്തുകളും സലാത്തുകളും പ്രവാചകനെ ഓര്‍മ്മിപ്പിക്കുന്നു. പള്ളികളില്‍ നടക്കുന്ന മൗലീദ്, മദ്രസകളിലെ കുട്ടികളുടെ കലാപരിപാടികള്‍, ദഫ്മുട്ട്, പ്രഭാഷണങ്ങള്‍, ഗാനങ്ങള്‍, വര്‍ണ്ണവിളക്കുകളും കൊടികളും അലങ്കരിച്ച മദ്രസ്സ പരിസരം, നബിദിന ഘോഷയാത്രകള്‍ എല്ലാം പ്രവാചക സ്‌നേഹം സമൂഹത്തിലേക്ക് പരത്തുന്ന സന്ദേശമാണ്.

അന്ധതയുടെ ഇരുട്ടില്‍ മുങ്ങിയിരുന്ന അറേബ്യന്‍ ഭൂമിയില്‍, അന്ധവിശ്വാസവും ക്രൂരതയും ദുര്‍വ്യവസ്ഥയും അനീതിയും നിറഞ്ഞ ഒരു കാലഘട്ടം ഉണ്ടായിരുന്നു. 570ലെ റബീഉല്‍ അവ്വല്‍ മാസത്തിലെ പന്ത്രണ്ടാം രാത്രി മക്കയില്‍ ഒരു പുതുജനനം തെളിഞ്ഞു. ആ കുഞ്ഞിന്റെ പേരാണ് മുഹമ്മദ് മുസ്തഫാ. ലോകത്തിന് കരുണയായി ആ ശിശു ജനിച്ചതോടെയാണ് മനുഷ്യരാശിക്ക് പുതിയൊരു വഴിതെളിഞ്ഞത്.

ഖുര്‍ആന്‍ സാക്ഷ്യപ്പെടുന്നു: 'ലോകമെമ്പാടുമുള്ളവര്‍ക്ക് കരുണയായി അല്ലാതെ നാം നിന്നെ അയച്ചിട്ടില്ല' (അല്‍ അംബിയ: 107)

മുഹമ്മദ് നബി(സ) അവിടത്തെ ബാല്യത്തില്‍ തന്നെ ജനങ്ങളുടെ ഹൃദയത്തില്‍ വിശ്വാസത്തിന്റെയും വിശ്വസ്തതയുടെയും പ്രതീകമായി മാറികഴിഞ്ഞിരുന്നു. 'അല്‍-അമീന്‍' എന്ന വിശേഷണം നേടിയാണ് എല്ലാവിധ ജനങ്ങളും മുഹമ്മദ് നബി(സ)യെ വരവേറ്റത്. നാല്‍പതാം വയസ്സില്‍ ലഭിച്ച പ്രവാചകത്വത്തിന്റെ വെളിച്ചം, ലോകത്തിന് കരുണ, നീതി, സമാധാനം എന്നിങ്ങനെ പാഠങ്ങള്‍ എത്തിച്ചു മുഴുവന്‍ ജനങ്ങളെയും സ്വഭാവശുദ്ധിയുള്ളവരാക്കി മാറ്റാന്‍ മുഹമ്മദ് നബി(സ)ക്ക് ഒരുപാട് യാതനകള്‍ സഹിക്കേണ്ടിവന്നു. 'ഞാന്‍ നല്ല സ്വഭാവത്തെ പൂര്‍ത്തിയാക്കുവാനാണ് അയക്കപ്പെട്ടത്' എന്ന് പ്രവാചകന്‍(സ) പ്രഖ്യാപിച്ചത്, അതായിരുന്നു മുഹമ്മദ് നബി(സ)യുടെ ജീവിതത്തിന്റെ അടിസ്ഥാനം.

പ്രവാചകന്റെ ജീവിതം മനുഷ്യര്‍ക്കുള്ള ഏക്കാലത്തേയും മാതൃകയാണ്: അടിമകള്‍ക്ക് സ്വാതന്ത്ര്യം നല്‍കി, സ്ത്രീകള്‍ക്ക് അവകാശം നല്‍കി, ദരിദ്രരെ ഉയര്‍ത്തി, മനുഷ്യനെ മനുഷ്യനായി ബഹുമാനിക്കാനുള്ള പാഠം നല്‍കി. ഇന്നും ലോകമെമ്പാടും ഇസ്ലാം മതം പ്രചരിച്ചുകൊണ്ടിരിക്കുന്നതിന്റെ ഹേതു പ്രവാചകന്റെ ജീവിതചര്യയാണ്.

നബിദിനം വെറും ജന്മദിനാഘോഷമല്ല; അതൊരു ആത്മീയ സന്ദേശമാണ്. മൗലീദ് മജ്‌ലിസുകളും ഖിറാഅത്തുകളും സലാത്തുകളും പ്രവാചകനെ ഓര്‍മ്മിപ്പിക്കുന്നു. പള്ളികളില്‍ നടക്കുന്ന മൗലീദ്, മദ്രസകളിലെ കുട്ടികളുടെ കലാപരിപാടികള്‍, ദഫ്മുട്ട്, പ്രഭാഷണങ്ങള്‍, ഗാനങ്ങള്‍, വര്‍ണ്ണവിളക്കുകളും കൊടികളും അലങ്കരിച്ച മദ്രസ്സ പരിസരം, നബിദിന ഘോഷയാത്രകള്‍ എല്ലാം പ്രവാചക സ്‌നേഹം സമൂഹത്തിലേക്ക് പരത്തുന്ന സന്ദേശമാണ്.

മദ്രസ കുട്ടികളുടെ ഘോഷയാത്രകള്‍ അതിന്റെ തന്നെ ഹൃദയസ്പര്‍ശിയായ കാഴ്ചയാണ്. ദഫ്മുട്ടും, 'സ്വലാത്തും സലാമും' പാടിയും വരുന്ന കുട്ടികളുടെ ഘോഷയാത്ര ഒരു അപൂര്‍വ അനുഭവമാണ്. വഴികളിലൂടെ ഒഴുകിയെത്തുന്ന ഘോഷയാത്രകളില്‍, കുട്ടികളെ വരവേല്‍ക്കാന്‍ ജനങ്ങള്‍ നിരന്നു നില്‍ക്കുമ്പോള്‍, മധുര വിതരണം ചെയ്ത് അവരെ സ്വീകരിക്കുമ്പോള്‍, ചെറിയ മുഖങ്ങളില്‍ തെളിയുന്ന സന്തോഷം പറയാനാവാത്തതാണ്. വിവിധ സംഘടനകളും വ്യക്തികളും അവരെ സ്വീകരിച്ച് ആഘോഷത്തെ സമ്പന്നമാക്കുന്നു.

മദീനയില്‍ പ്രവാചകന്‍(സ) എത്തുമ്പോള്‍ സഹാബികള്‍ 'തലാല്‍ ബദ്രു അലൈനാ' പാടി വരവേറ്റതു പോലെ, ഇന്നും നബിദിനത്തിലെ ഘോഷയാത്രകള്‍ അതിന്റെ ഓര്‍മ്മയാണ്. ഓരോ തലമുറയും പ്രവാചകനെ സ്വന്തം ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി സ്വീകരിക്കുന്നു. പ്രവാചകന്റെ സന്ദേശം ഇന്നും പ്രസക്തമാണ്. അനീതിക്കെതിരെ നിലകൊള്ളുക, കരുണയോടെ പെരുമാറുക, സാഹോദര്യത്തോടൊപ്പം ജീവിക്കുക.

പ്രവാചകന്‍(സ) പറഞ്ഞു: 'നിങ്ങളില്‍ ഏറ്റവും നല്ലവര്‍, മറ്റുള്ളവര്‍ക്ക് ഏറ്റവും നല്ലത് ചെയ്യുന്നവരാണ്'.

നബിദിനം നമ്മുടെ ഹൃദയങ്ങളില്‍ പ്രവാചക സ്‌നേഹം ഉറപ്പിക്കുന്നതാവണം. ഇത് ജീവിതത്തെ പ്രകാശിപ്പിക്കുകയും തലമുറകളെ കരുണയുടെയും സ്‌നേഹത്തിന്റെയും വഴിയിലേക്ക് വിളിച്ചുയര്‍ത്തുകയും ചെയ്യുന്നു. പ്രവാചകന്റെ ജന്മദിനം വെറും ആഘോഷമല്ല; മനുഷ്യരാശിക്ക് കരുണയായി എത്തിയ പ്രകാശത്തിന്റെ ഓര്‍മ്മയാണ്.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it