മാനസികാരോഗ്യ രംഗത്തെ കാസര്‍കോട്ടുകാരുടെ സ്റ്റാര്‍ട്ടപ്പ് 'ഒപ്പം' 1.5 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു

കാസര്‍കോട്: മലയാളത്തില്‍ മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന, കാസര്‍കോട്കാരുടെ സംരംഭമായ കേരള സ്റ്റാര്‍ട്ടപ്പ് 'ഒപ്പം' ഒന്നരക്കോടി രൂപയുടെ സീഡ് ഫണ്ടിങ് സ്വന്തമാക്കി. പ്രമുഖ നിക്ഷേപക കൂട്ടായ്മയായ ഫീനിക്‌സ് ഏഞ്ചല്‍സിന്റെ നേതൃത്വത്തിലാണ് ഈ തുക സമാഹരിച്ചത്. ഏഞ്ചല്‍ നിക്ഷേപകന്‍ സന്ദീപ് ബാലാജിയും അദ്ദേഹത്തിന്റെ നിക്ഷേപക ശൃംഖലയും കേരളത്തിലെ വിവിധ സ്റ്റാര്‍ട്ടപ്പ് സ്ഥാപകരും ഈ ഫണ്ടിങ് റൗണ്ടില്‍ പങ്കാളികളായി.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ഹഡില്‍ ഗ്ലോബല്‍' ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച 'വണ്‍ ടാങ്ക്' ഇവന്റിലൂടെയാണ് നിക്ഷേപം ഉറപ്പാക്കിയത്. കാസര്‍കോട് സ്വദേശികളായ ഇബ്രാഹിം ഹവാസ്, അബ്ദുല്ല കുഞ്ഞി, മുബാഷിറ റഹ്മാന്‍ എന്നീ യുവസംരംഭകര്‍ ചേര്‍ന്നാണ് 'ഒപ്പം' സ്ഥാപിച്ചത്. നിലവില്‍ 40ലധികം രാജ്യങ്ങളിലുള്ള മലയാളികളാണ് ഒപ്പത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ഇതിനോടകം ഇരുപതിനായിരത്തിലേറെ തെറാപ്പി സെഷനുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റുകള്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, സൈക്യാട്രിസ്റ്റുകള്‍, സെക്ഷ്വല്‍ തെറാപ്പിസ്റ്റുകള്‍ എന്നിവരുടെ സേവനം ലഭ്യമാക്കുന്നു. പുതുതായി സമാഹരിച്ച മൂലധനം ഉപയോഗിച്ച് പ്ലാറ്റ്ഫോമിലെ സേവനങ്ങള്‍ കൂടുതല്‍ പ്രാദേശിക ഭാഷകളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സി.ഇ.ഒ ഇബ്രാഹിം ഹവാസ് പറഞ്ഞു.

ഇബ്രാഹിം ഹവാസ്, അബ്ദുല്ല കുഞ്ഞി, മുബാഷിറ റഹ്മാന്‍

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it